National
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിന് അതീവ ജാഗ്രതാ നിർദേശം നൽകി സുരക്ഷാ ഏജൻസികൾ. സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 20 വരെ ജി20 നിലവാരത്തിലുള്ള സുരക്ഷാ കവചം സജ്ജമാക്കിയതായി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മുതിർന്ന സൈബർ സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. വിദേശത്തു നിന്നുള്ള സൈബർ ആക്രമണകാരികളിൽനിന്ന് തുടർച്ചയായ ഭീഷണികൾ നേരിടുന്ന സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.
സർക്കാർ വെബ്സൈറ്റുകളെ ലക്ഷ്യം വച്ച് മാൽവെയറുകൾ പടർത്താൻ ഹാക്കർമാർ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വെബ്സൈറ്റുകളിലെ പോരായ്മകൾ കണ്ടെത്തി വൈറസുകൾ കടത്തിവിടുന്ന രീതിയാണിത്.
പ്രതിനിധികളുടെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളുടെയും സെഷൻ ടോക്കണുകൾ തട്ടിയെടുക്കുക, വ്യാജ വൈഫൈ ഹോട്ട്സ്പോട്ടുകൾ വഴി വിവരങ്ങൾ ചോർത്തുക എന്നിവയും ഭീഷണികളിലുണ്ട്. പ്രധാന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ സ്തംഭിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡിഡോസ് ആക്രമണങ്ങളും നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള റാൻസംവെയർ ആക്രമണങ്ങളും സൈബർ കുറ്റവാളികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത സമ്മേളനത്തിനെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ തടയാൻ സൈബർ ടീമുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്റർനെറ്റ് സേവനദാതാക്കളുടെ കാലഹരണപ്പെട്ട റൂട്ടറുകൾ ഉപയോഗപ്പെടുത്തി ആക്രമണം നടത്താൻ വിദേശ ഹാക്കർമാർ ശ്രമിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
District News
അരുവിത്തുറ: സെന്റ് ജോർജ്സ് കോളജിലെ റിസർച്ച് & പിജി കെമിസ്ട്രി ഡിപ്പാർട്ട്മെന്റും കെംസ്പയർ ക്ലബും ചേർന്ന് സംഘടിപ്പിച്ച അലുംമ്നി പ്രഭാഷണ പരമ്പരയുടെ ഭാഗമായി നിർമിതബുദ്ധി ഗവേഷണത്തിൽ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു
സെന്റ് ജോർജ്സ് കോളജ് കെമിസ്ട്രി പൂർവ വിദ്യാർഥിയും എറണാകുളം സെന്റ് തെരേസാസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോ. മെറിൻ ജോസഫ് ആണ് പ്രഭാഷണം നിർവഹിച്ചത്.
ഗവേഷണരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾ നൽകുന്ന പിന്തുണയും അവയുടെ പ്രായോഗിക ഉപയോഗങ്ങളും അവർ വിശദീകരിച്ചു.
ലിറ്ററേച്ചർ റിവ്യൂ, ഡാറ്റ അനാലിസിസ്, പ്രബന്ധ തയാറാക്കൽ എന്നിവയിൽ എഐയുടെ പങ്ക് അവർ സജ്ജീകരണങ്ങളോടു കൂടെ അവതരിപ്പിച്ചു.
പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. സിബി ജോസഫ്, കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ്, കെംസ്പയർ ക്ലബ് അനിമേറ്റർ ഡോ. നിഹിത ലിൻസൺ എന്നിവർ സന്നിഹിതരായിരുന്നു.
യുജി, പിജി വിദ്യാർഥികളുടെ സജീവ സാന്നിധ്യം പരിപാടിയെ ആവേശകരമാക്കി.